താമരശ്ശേരി: റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം; മൂന്ന് പേർക്ക് പരുക്കേറ്റു. ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. റോഡിലേക്ക് ഒടിഞ്ഞു വീണ മാവിൻ്റെ കൊമ്പിൽ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകൾക്കിടയിലേക്ക് ബസ്സ് പാഞ്ഞു കയറുകയായിരുന്നു.
താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂർ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർക്ക് താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിബീഷ് സുഹൃത്തിനൊപ്പം സ്കൂട്ടറിലും, സതീഷ് കുമാർ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോൾ മാങ്ങ ശേഖരിക്കാൻ വാഹനങ്ങൾ നിർത്തി ഇറങ്ങുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും, യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
0 Comments